Tuesday 31 March 2020

രോഗപ്രകൃതിദര്‍ശനം. 23. കാദര്‍ കൊച്ചി.

ഹോമോ എന്ന ജനുസ്സില്‍ ഇന്ന്‍ ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യന്‍. ഹോമോ സാപിയെൻസ് സാപിയെൻസ് എന്നാണ് ആധുനികമനുഷ്യന്‍റെ ശാസ്ത്രനാമം. ഹോമോ സാപിയെൻസ് ഇഡാള്‍ടു, ഹോമോ സാപിയെൻസ് റൊഡേഷ്യന്‍സ് എന്നിവ ആയിരുന്നു ഉപവിഭാഗങ്ങള്‍‍. ഹോമോ നിയാണ്ടര്‍ത്താലെന്‍സിസ്, ഹോമോ ഇറക്റ്റസ്, ഹോമോ ഹാബിലിസ് എന്നിവയെ മനുഷ്യന്‍റെ മുന്‍ഗാമികളായും തരംതിരിച്ചിട്ടുണ്ട്. ഹോമോ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം മനുഷ്യന്‍ എന്നാണ്. മനസ്സ് എന്ന വാക്കില്‍ നിന്നാണ് മാനവന്‍, മനുഷ്യന്‍ എന്നീ പദങ്ങള്‍ ഉത്ഭവിച്ചത്‌.

ആത്മാവ്, ജീവശക്തി, അഹന്ത, മനസ്സ്, ഇന്ദ്രിയങ്ങള്‍‍, ദേഹം എന്നിവയുടെ എല്ലാം സംയുക്തമാണ് മനുഷ്യന്‍. ആത്മാവ്, അഹന്ത, ജീവശക്തി, ചിത്തം, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയെ എല്ലാം ധരിച്ച വസ്ത്രമാണ് ദേഹം. ഇവയ്ക്ക് പുറമേയായി ഒരു പ്രകാശഭാഗവും (Auraകൂടിയുണ്ട്. മറ്റുള്ളവര്‍ക്ക് ഉപകാരമായ പ്രവൃത്തികള്‍ ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് പ്രകാശഭാഗത്തിന്‍റെ വിസ്തൃതി കൂടും. ഇവര്‍ക്ക് മറ്റുള്ളവരെ മാസ്മരികമായി സ്വാധീനിക്കാനും കഴിയും.

സ്വാതികം, രജസ്, തമസ് എന്നീ മൂന്ന് മനോഗുണങ്ങളോട് കൂടിയതും സ്വന്തമായ വ്യക്തിത്വം ഉള്ളതുമായ ഒന്നാണ് മനുഷ്യന്‍റെ പ്രകൃതി. ദൈനംദിനം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറെയൊക്കെ സ്വയം പരിഹരിക്കാന്‍ വേണ്ട ശേഷി മനുഷ്യനുണ്ട്. ബുദ്ധിയുള്ള ഒരു ശരീരയന്ത്രം എന്നാണ് ഫിസിയോളജിയുടെ പിതാവായ ക്ലാഡ് ബര്‍ണാഡ് മനുഷ്യനെ വിശേഷിപ്പിച്ചത്‌.

ആഹാരത്തില്‍ നിന്നാണ് ശരീരം രൂപംകൊള്ളുന്നത്‌. വായു, പ്രകാശം, ജലം, അറിവ് എന്നിവയും ആഹാരമാണ്. ആഹാരദ്രവ്യങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ ദഹനാംഗ്നികള്‍, ധാത്വാഗ്നികള്‍, മറ്റു സാരാംഗ്നികള്‍ എന്നിവ മുഖേനെ പരിണമിച്ച് സപ്തധാതുക്കളായി തീരും. ഇവയില്‍ നിന്നാണ് ഇന്ദ്രിയങ്ങള്‍, മനസ്സ്, ജീവശക്തി എന്നിവ രൂപംകൊള്ളുന്നത്. അന്ത്യധാതുവില്‍ നിന്ന് ബ്രഹ്മബോധം ഉള്‍കൊണ്ട ബീജം ജനിക്കും. ബീജങ്ങള്‍ ചേരുമ്പോള്‍ അതിനോടൊപ്പം അത്മബോധാംശം കൂടെ കൂടും. ബീജസങ്കലനത്തെ തുടര്‍ന്ന് രൂപപ്പെട്ട ജീവപിണ്ഡത്തില്‍‍‍ വായുഭൂതം കൂടിപോയാല്‍ ന്യൂനപ്രകൃതിയും അഗ്നിഭൂതം കൂടിയാല്‍ മദ്ധ്യപ്രകൃതിയും ജലഭൂതം കൂടിയാല്‍ ഉത്തമ ഗുണത്തോടും കൂടിയുള്ള ശിശുവായി പരിണമിക്കും എന്നാണ് ജന്മപ്രകൃതി സംബന്ധിച്ച സങ്കല്‍പ്പം.

പ്രപഞ്ചം, കാലം എന്നിവയെ പോലെ മനുഷ്യപ്രകൃതിയേയും ഉഷ്ണം, ശീതം എന്നിങ്ങിനെ രണ്ടു വിഭാഗമായി തരംതിരിക്കാം. മനസ്സ്, ഇന്ദ്രിയങ്ങള്‍, സാരാംഗ്നികള്‍, അവയവങ്ങള്‍ എന്നിവയെല്ലാം ഉഷ്ണശീതസമ്മിശ്രമാണ്. അതുപോലെ മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളെയും വിഭജിക്കാനാകും.

പ്രപഞ്ചത്തിലെ ഓരോ ദ്രവ്യവും പഞ്ചഭൂതാധിഷ്ടിതമാണ്. ഭൂതങ്ങളുടെ തോത് അനുസരിച്ചും അവയിലെ പരിണാമം അനുസരിച്ചും ആണ് ഉഷ്ണശീത ഗുണങ്ങള്‍ രൂപപ്പെടുന്നത്. ഭൂതങ്ങളില്‍ അഗ്നി ഉഷ്ണമാണ്. സൃഷ്ടിക്ഷയപരിണാമങ്ങളില്‍ അഗ്നി മുഖ്യ പങ്കാണ് വഹിക്കുന്നത്. ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങളില്‍ അഗ്നി അടങ്ങിയിട്ടുണ്ട്. രസങ്ങളില്‍ ഉഷ്ണവീര്യം കൂടുതല്‍ പേറുന്നത് ഉപ്പ് ആണ്. ഉപ്പ്, പുളി, എരിവ്, കയ്പ്പ്, ചവര്‍പ്പ്, മധുരം എന്നീ രസങ്ങളില്‍ ഉഷ്ണം നിലകൊള്ളുന്നത് അവരോഹണക്രമത്തില്‍ ആണ്.

ഓരോ വ്യക്തിക്കും ജന്മസഹജമായി ലഭിച്ച നിറം, ആകൃതി, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കുറച്ചൊക്കെ വിത്യാസപ്പെടും. മാതാവ് ഗര്‍ഭാവസ്ഥയില്‍ ഉള്ളി, വെളുത്തുള്ളി, ചുക്ക്, കുരുമുളക് പോലുള്ള ഉഷ്ണയിനങ്ങള്‍ അധികമായി കഴിക്കുന്നത്‌, മാതാവിന് രോഗങ്ങള്‍ പിടിപെടുന്നത്, രാസമരുന്നുകള്‍ കഴിക്കുന്നത്; ജനന സമയത്ത് ഇടിമിന്നല്‍‍, ഇടിമുഴക്കം, ഭൂകമ്പം എന്നിവ സംഭവിക്കുന്നത്, ശൈശവത്തില്‍ വെയില്‍, കാറ്റ് എന്നിവ അധികം ഏല്‍ക്കാന്‍ ഇടവരുന്നത് എല്ലാം ബാല്യപ്രകൃതിയെ ദോഷകരമായി ബാധിക്കും.

ശീതരാജ്യങ്ങളില്‍ ഉള്ളവര്‍ പൊതുവേ ഉഷ്ണപ്രകൃതിക്കാരാണ്. ചെറുതും ചുവന്നതുമായ നാക്ക്, ചുവന്നതോ വരണ്ടതോ ആയ ചര്‍മ്മം, കൈയ്യില്‍ വേഗതയില്ലാത്തതും ചാടുന്നതുമായ നാഡിചലനം, ചുവന്ന മുഖം, ഉയര്‍ന്ന ശബ്ദം, മേലോട്ട് സഞ്ചരിക്കുന്ന വായുപ്രകൃതം, പുളിച്ച മൂത്രം, മെച്ചപ്പെട്ട ധാതുശക്തി എന്നിവ ഉഷ്ണപ്രകൃതിയുടെ സൂചനകളാണ്. വെളുത്ത ചര്‍മ്മമുള്ളവര്‍ ഭാഗികമായി ഉഷ്ണഗുണമുള്ളവരാണ്. ചുവന്ന ചര്‍മ്മം ഉള്ളവര്‍ക്ക് ഉഷ്ണഗുണം കൂടും.

ഭൂമദ്ധ്യരേഖയ്ക്ക് ഇരുവശത്തുമുള്ള പ്രദേശങ്ങളിലെ അന്തരീക്ഷം പൊതുവെ ഉഷ്ണമാണ്. ഉഷ്ണപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ പൊതുവെ ശീതദേഹപ്രകൃതിക്കാരാണ്. ചര്‍മ്മം ഇരുണ്ടവര്‍ പൊതുവേ ശീതപ്രകൃതിക്കാരോ വാതഗുണമുള്ളവരോ ആയിരിക്കും. 

ദേശപ്രകൃതിക്ക് വിപരീതമായ ദേഹപ്രകൃതി ഉള്ളവര്‍ക്ക് അതാത് സ്ഥലത്തെ കാലാവസ്ഥ സുഖകരമായി അനുഭവപ്പെടും. കേരളീയരില്‍ അധികവും ശീത ദേഹപ്രകൃതിക്കാരാണ്. കേരളത്തില്‍ വേനല്‍ക്കാലത്തെ അന്തരീക്ഷസ്ഥിതി ലഘുവായ ശീതവും, ശീതകാലത്ത് ലഘുവായ ഉഷ്ണവും ആകാനിടയായാല്‍ ഇക്കൂട്ടര്‍ക്ക് സുഖം അനുഭവപ്പെട്ടുകിട്ടും.

വേനല്‍ക്കാലത്ത് ഉഷ്ണഗുണം കുറവുള്ള ആഹാരയിനങ്ങള്‍ ലഘുവായ തോതില്‍ കഴിച്ചാല്‍ ശരീരം അതിനോട് പ്രതികരിച്ച് ഉഷ്ണം അധികമില്ലാത്ത അവസ്ഥ ലഭിക്കും. ഉച്ചവെയില്‍ മൂലമുള്ള ക്ഷീണം അനുഭവപ്പെടുന്ന ഘട്ടത്തില്‍ ഉഷ്ണയിനത്തില്‍പ്പെട്ട ചായ, മോര് എന്നിവപോലുള്ള പാനീയങ്ങള്‍ നേര്‍പ്പിച്ച്‌ കുടിച്ചാല്‍ ക്ഷീണം കുറഞ്ഞുകിട്ടും.

ഒരാളുടെ ഇന്ദ്രിയതാല്‍പര്യം പരിശോധിച്ചാല്‍ കുറവുള്ള ഭൂതങ്ങള്‍ ഏതെല്ലാമാണ് എന്നറിയാവുന്നത് പോലെ കുറച്ചൊക്കെ ദേഹപ്രകൃതിയെയും തിരിച്ചറിയാനാകും. സഹജദേഹപ്രകൃതി ശീതം ആയവരില്‍ ശീത കണം കുറഞ്ഞാല്‍ ശീതദ്രവ്യങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കും. ആരോഗ്യാവസ്ഥയില്‍ ഉഷ്ണശരീരപ്രകൃതിക്കാര്‍ ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങളും ശീത ശരീരപ്രകൃതിക്കാര്‍ മധുരം, ചവര്‍പ്പ്, കയ്പ്പ് എന്നീ രസങ്ങളും ആഹാരത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തണം.

ദേശപ്രകൃതി, ആഹാരരീതി എന്നിവ കൂടാതെ രോഗാണുക്കള്‍ മൂലവും ധാതുക്കളുടേയും മലങ്ങളുടേയും ക്രമത്തില്‍ വൈഷമ്യം ഉണ്ടാകും. വൈഷമ്യം ദീര്‍ഘിച്ചാല്‍ ദേഹപ്രകൃതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യസംരക്ഷണത്തിനും രോഗപരിഹാരത്തിനും കാലപ്രകൃതി, ദേശപ്രകൃതി, ദേഹപ്രകൃതി എന്നിവയെ ആധാരമാക്കുമ്പോള്‍ ദേഹപ്രകൃതിക്ക് മുന്‍ഗണന നല്‍കണം. കേരളത്തില്‍ അധികമായി കണ്ടുപോരുന്ന സഹജരോഗങ്ങളില്‍ അധികവും, ഔഷധങ്ങളില്‍ ഭൂരിഭാഗവും ഉഷ്ണയിനത്തില്‍ ഉള്‍പ്പെട്ടവയാണ്.
 
ഇരുണ്ടനിറമുള്ള ശീതദേഹപ്രകൃതിക്കാരില്‍ ശീതഋതുക്കളില്‍ ശീതബലം ഇരട്ടിക്കും. ഉഷ്ണബലം കുറയും. ഇക്കാലത്ത് മത്സ്യമാംസാഹാരങ്ങളെ ദഹിപ്പിക്കാന്‍ വേണ്ട അഗ്നിബലം ആമാശയത്തില്‍ കുറയും. ഗോതമ്പ്, ബാര്‍ലി, ഓട്സ്, കഞ്ഞി; എരിവ്, പുളി എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ എന്നിവ കഴിച്ചാല്‍ ശീതം അനുഭവപ്പെടുന്നത് കുറഞ്ഞുകിട്ടും. ശീതപ്രകൃതിക്കാര്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ശീതഘടകങ്ങള്‍ കുറയും. അതുമൂലം അവര്‍ ഭാഗികമായി ഉഷ്ണദേഹപ്രകൃതിക്കാരായി മാറും. വേനലില്‍ സഹജരോഗങ്ങള്‍ പിടിപെട്ടാല്‍ ഇവര്‍ക്ക് ലക്ഷണങ്ങള്‍ കഠിനമായി ലക്ഷണങ്ങള്‍ അനുഭവപ്പെടും. നിജശീതരോഗങ്ങള്‍ ബാധിച്ചാല്‍ വര്‍ഷത്തിലും ശീതത്തിലും പഴയപോലെ തീവ്രമാകുയും ഇല്ല.

ഉത്തരാര്‍ദ്ധഗോളത്തില്‍ ശീതമേഖലയില്‍ വസിക്കുന്ന ഉഷ്ണദേഹപ്രകൃതിക്കാരില്‍ വാര്‍ദ്ധക്യമായാല്‍ ഉഷ്ണഗുണം സ്വഭാവികമെന്നോണം കുറയും. ഡിസംബറില്‍ സഹജരോഗങ്ങള്‍ കഠിനമാകും. ഇതുമൂലമാണ് ഇവര്‍ ഉഷ്ണപ്രദേശങ്ങളിലോട്ട് യാത്ര ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുന്നത്. ഇവരെ ബാധിച്ചുപോന്ന നിജഉഷ്ണരോഗങ്ങള്‍ വേനലില്‍ തീവ്രമാകുകയും ഇല്ല.

ഉഷ്ണദേഹപ്രകൃതിക്കാരില്‍ ഇറച്ചി പോലുള്ള ഗുരു ആഹാരങ്ങള്‍ വേഗം ദഹിക്കും. വേനല്‍ക്കാലത്ത് ഉഷ്ണം അധികമുള്ള മദ്യം, മാംസം, അച്ചാര്‍‍, കറിയുപ്പ് എന്നിവ കഴിക്കുന്നത്‌ ഇവര്‍ ഒഴിവാക്കണം. ശീതഗുണമുള്ള മധുരദ്രവ്യങ്ങള്‍, നെയ്യ്, പാല്‍ പായസം എന്നിവ കഴിച്ചാല്‍ വേനല്‍സഹജ പ്രയാസങ്ങളില്‍ നിന്ന് ആശ്വാസം അനുഭവപ്പെട്ടുകിട്ടും.

വെയില്‍ അധികം ഏറ്റാല്‍ ആദ്യഘട്ടത്തില്‍ ചര്‍മ്മം, മൂക്ക് എന്നിവ വരളും. ചര്‍മ്മത്തില്‍ രക്തസഞ്ചാരം വര്‍ദ്ധിക്കും. ദേഹം പ്രതികരിക്കുന്നതിന്‍റെ ഫലമായി വിയര്‍ക്കും. മൂക്കില്‍നിന്ന് ജലം ഒഴുകും. ഉഷ്ണം വര്‍ദ്ധിക്കുകയും പ്രതികരണം ഇല്ലാതെ വരികയും ചെയ്‌താല്‍ മൂക്കില്‍ നിന്നും രക്തസ്രാവം നടക്കും. അത് മസ്തിഷ്കത്തില്‍ സംഭവിച്ചാല്‍ ഓര്‍മ്മ നഷ്ടപ്പെടും. ജ്വരം മൂലമോ മുഖത്ത് വെളിച്ചെണ്ണ തേച്ചതുമൂലമോ തലഭാഗം ഉഷ്ണിച്ചാല്‍ മുഖം വിയര്‍ക്കും. തുമ്മല്‍ ഉണ്ടാകും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സയിഡിന്‍റെ തോത്, മര്‍ദ്ദം, താപം എന്നിവ കൂടുമ്പോള്‍ ദേഹതാപവും കൂടും. ശ്വസനനിരക്ക് കൂടും. ശരീരത്തില്‍ കൂടുതലായി രൂപപ്പെട്ട കാര്‍ബണ്‍ ഡയോക്‌സയിഡ്‌ പുറത്ത് പോകാനായും തുമ്മല്‍, ചുമ എന്നിവ അനുഭവപ്പെടും.

ശ്വാസകോശത്തില്‍ വായുഅറകളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞാലും ശ്വാസനാളം ഇടുങ്ങിയാലും കാര്‍ബണ്‍ ഡയോക്‌സയിഡ്‌, ചൂട് എന്നിവയ്ക്ക് പുറത്തോട്ട് പോകാന്‍ കഴിയാതെ വന്നാലും തുമ്മല്‍‍‍, ചുമ എന്നിവ അനുഭവപ്പെടും. ഐസ് ക്രീം, നെയ്യ്‌ എന്നിവ കഴിച്ചത് പൂര്‍ണ്ണമായി ദഹിക്കാതെ വന്നതുമൂലം രൂപപ്പെട്ട കഫ ഉല്‍പന്നങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ അതിന്‍റെ പ്രതികരണമെന്നോണവും ചുമ, തുമ്മല്‍ എന്നിവ ഉടലെടുക്കും.

തണുപ്പ് ആഹാരങ്ങള്‍ അധികം അളവില്‍ കഴിച്ചാല്‍ ദഹനം തടസ്സപ്പെടാം. ദഹിക്കാതെ വന്ന പദാര്‍ഥങ്ങള്‍ കീഴോട്ട് നീങ്ങിയാല്‍ വയറിളക്കം നടക്കും. ശീതകാലങ്ങളില്‍ ശീതദ്രവ്യം കഴിക്കുന്നത് പതിവാക്കിയാല്‍‍, അത് അടിവയര്‍ ഭാഗത്ത് വെച്ച് സ്തംഭിച്ചാല്‍ സിസ്റ്റ്, മൃദു മുഴകള്‍ എന്നിവ രൂപംകൊള്ളാന്‍ ഇടവരും. ആദ്യഘട്ടത്തില്‍ ശരീരം അതിനോട് പ്രതികരിക്കും. അതുമൂലം രൂപപ്പെടുന്ന ചൂട് മേലോട്ട് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഇവരില്‍ ചുമ, ഛര്‍ദ്ദി, എക്കിള്‍ എന്നിവയെ സൃഷ്ടിക്കും. ഇത്തരം ഘട്ടങ്ങളില്‍ ചികിത്സ ശ്വാസനാളിയെ വികസിപ്പിക്കുന്ന നടപടികളില്‍ മാത്രം ഒതുക്കാതെ ശീതം, ഉഷ്ണം എന്നീ കാരണങ്ങള്‍ കൂടി പരിഗണിക്കണം.

ആമാശയത്തിലെ വീക്കം മൂലമോ അമ്ലത മൂലമോ ഉഷ്ണം കൂടി അത് നേരിട്ട് മേലോട്ട് നീങ്ങിയാലും വരണ്ട ചുമ, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടും. കഴുത്തിലും കക്ഷത്തും നിലകൊള്ളുന്ന കഴലകളുടെ വലുപ്പം കൂടും. കഴുത്തിലേയും കൈയ്യിലേയും സന്ധികളില്‍ വീക്കം രൂപപ്പെടും. ഉഷ്ണം അധികരിച്ചും ദീര്‍ഘിച്ചും നിലകൊണ്ടാല്‍ സമീപധാതുക്കള്‍ ക്ഷയിക്കും. ചുരുങ്ങും, മുഴകള്‍ കട്ടിയായി തീരും. വ്രണം രൂപപ്പെടും. ധാതുക്ഷയം നടന്ന ശേഷവും ഉഷ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നാല്‍ ചൂടായ വായു നാലു ദിശയിലോട്ടും വേഗത്തില്‍ വ്യാപിക്കും. കുടലിന്‍റെ അറ്റങ്ങള്‍ കൂടി ഈ ഘട്ടത്തില്‍ ചുരുങ്ങി പോയിട്ടുണ്ടെങ്കില്‍ ഉഷ്ണിച്ച വായു ഞെരുങ്ങും. കീഴറ്റത്ത് മൂലക്കുരു പിടിപെടും. പഴുപ്പ് സംഭവിക്കും. ഉഷ്ണം കൂടിയത് മൂലം വായുക്കള്‍ ബാഹ്യധമനികളിലോട്ട് നീങ്ങി നിറഞ്ഞാല്‍ ബാഹ്യധമനികളില്‍ രക്തസമ്മര്‍ദ്ദതോത് കൂടും. ഉഷ്ണം മൂലം ലൈംഗികാവയവം വികസിക്കാനിടയാല്‍ ലൈംഗിക താല്‍പര്യം കൂടും. 

മൂത്രം, മലം എന്നിവയ്ക്ക് ചൂട് അനുഭവപ്പെടുന്നുവെങ്കില്‍ ആന്തരികഭാഗങ്ങള്‍ ഉഷ്ണാവസ്ഥയിലാണ് എന്ന് അനുമാനിക്കണം. ലേപനം പുരട്ടിയത് മൂലമോ അഴുക്കുകള്‍ മൂലമോ ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ സ്ഥിരമായി അടയാന്‍ ഇടവന്നാലും ആന്തരിക ഉഷ്ണം വര്‍ദ്ധിക്കും. സന്ധി, പല്ല്, അസ്ഥി, കണ്ണ്, കുടല്‍ തുടങ്ങിയ മര്‍മ്മഭാഗങ്ങളില്‍ ഉഷ്ണം വ്യാപിച്ച് കേന്ദ്രീകരിച്ചാല്‍ അവിടം പഴുപ്പ് രൂപംകൊള്ളും.

ആഹാരം, ജലം, വായു, ചര്‍മ്മം എന്നിവയിലൂടെ അന്യപദാര്‍ഥങ്ങള്‍ ശരീരദ്രാവകങ്ങളിലോ രക്തത്തിലോ എത്തിയാല്‍ വെളുത്ത രക്തകോശങ്ങള്‍ വിവിധ പ്രതിവസ്തുക്കളെ ഉടന്‍ ഉല്‍പാദിപ്പിക്കും. ഈ പ്രതിവസ്തുക്കള്‍ പിന്നീട് എത്തുന്ന അത്തരം അന്യപദാര്‍ഥങ്ങളേയും അണുക്കളേയും പ്രതിരോധിക്കും. പ്രതിവസ്തുക്കള്‍ ചിലരില്‍ ദോഷഘടകമായി പ്രവര്‍ത്തിക്കാന്‍ ഇടവരുമ്പോളാണ് Auto immune disease ഉടലെടുക്കുന്നത്. അലര്‍ജിരോഗങ്ങള്‍ പൊതുവേ ഉഷ്ണയിനങ്ങളാണ്. ദേഹത്തില്‍ അമ്ലത വര്‍ദ്ധിച്ചാല്‍ അലര്‍ജി രോഗങ്ങള്‍ കൂടാതെ കരള്‍ രോഗങ്ങള്‍, പോളം, കോളറ, മൂത്രപഴുപ്പ്, പ്ലേഗ്, സന്ധിവീക്കം, ചിക്കുന്‍ഗുനിയ തുടങ്ങിയവയും പിടിപെടും. അലര്‍ജി മൂലം ശീതം വര്‍ദ്ധിച്ചാല്‍ അത് കീഴോട്ട് നീങ്ങി ഉദര അവയവങ്ങളെയും കാലിലെ സന്ധികളേയും സ്തംഭിപ്പിക്കും.

ഉഷ്ണം കൂടിയാല്‍ വേദന അനുഭവപ്പെടും. ഉഷ്ണം വര്‍ദ്ധിച്ചതുമൂലം ഉടലെടുത്ത ലക്ഷണങ്ങള്‍ ശരീരത്തിന്‍റെ മേല്‍ഭാഗത്തിലൂടെയും ശീതം വര്‍ദ്ധിച്ചത് മൂലമുള്ള ലക്ഷണങ്ങള്‍ കീഴ്ഭാഗത്തിലൂടെയും ആണ് പൊതുവെ പ്രത്യക്ഷപ്പെടുന്നത്. മേല്‍ഭാഗത്തിലൂടെ പ്രത്യക്ഷപ്പെടുന്ന രോഗങ്ങളുടെ മൃദുഅവസ്ഥയില്‍ എരിവ്, പുളി, ഉപ്പ് രസത്തില്‍പ്പെട്ട ഉഷ്ണയിന ദ്രവ്യങ്ങള്‍ ലഘുഅളവില്‍ പ്രയോജനപ്പെടുത്തണം. കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍ ആണെങ്കില്‍ കൂടിയ അളവിലും ഉപയോഗിക്കണം. വൈദ്യുതി ഉഷ്ണമാണ്. ഉയര്‍ന്ന തോതിലുള്ള വൈദ്യുതിഷോക്ക് ഏല്‍ക്കാന്‍ ഇടവന്നാല്‍ വേദന അനുഭവപ്പെടും. ചര്‍മ്മത്തില്‍ 9 mA ല്‍ താഴെയുള്ള ലഘുവൈദ്യുതി ഏല്‍പ്പിച്ചാല്‍ വേദന കുറയും.

ഉപ്പ് ഉഷ്ണഗുണം കൂടുതലുള്ള ദ്രവ്യമാണ്. അത് ലഘു അളവില്‍ (Saline, Halo) പ്രയോഗിച്ചാല്‍ വേദന കുറയും. മൃദുവായ ഉഷ്ണരോഗത്തില്‍ താല്‍ക്കാലികമായി ഉഷ്ണാവസ്ഥ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള മരുന്നുകള്‍ പ്രയോഗിച്ച് രോഗത്തെ ഭേദമാക്കുന്ന രീതിയാണ് ഹോമിയോപ്പതി.

ഉഷ്ണം, കോപം എന്നിവ അനുഭവപ്പെടുന്ന ഘട്ടത്തില്‍ ആഹാരത്തില്‍ ഉപ്പ് പ്രത്യേകമായി ചേര്‍ക്കുന്നത് ഒഴിവാക്കണംഅരി വേവിക്കുമ്പോള്‍ അതില്‍ കുറച്ച് ഉപ്പ് ചേര്‍ത്താല്‍ അരിയില്‍ അടങ്ങിയ ആര്‍സെനിക് അംശം വേര്‍പെടും. വെള്ളം ഊറ്റി കളഞ്ഞ് ചോറ് ആക്കി ഉച്ചയ്ക്ക് കഴിച്ചാല്‍ ഉഷ്ണപ്രയാസങ്ങളുടെ തോത്  കുറഞ്ഞുകിട്ടും.

ഉച്ചവെയില്‍ അധികം ഏറ്റാല്‍ കഴപ്പ് അനുഭവപ്പെടും. ഇളം വെയില്‍, പോക്കുവെയില്‍ (ലഘു ചൂട്) എന്നിവ ഏറ്റാല്‍ വേദന കുറയും. വേനല്‍ക്കാലത്ത് ഉച്ചയ്ക്ക് പുളിക്കാത്ത മോരും ഇഞ്ചിയും മുളകും ചേര്‍ത്ത് കറി തയ്യാറാക്കി ഉപയോഗിച്ചാലും നേര്‍പ്പിച്ച സോഡവെള്ളം, നേര്‍പ്പിച്ച അമ്ലപാനീയങ്ങള്‍‍‍‍, നേര്‍പ്പിച്ച ഗ്രീന്‍ ടി എന്നിവ കുടിച്ചാലും കഴപ്പ് കുറഞ്ഞുകിട്ടും. വൈകീട്ട് നാലു മണിക്ക് ചായ നേര്‍പ്പിച്ച് തയ്യാറാക്കി ലഘുചൂടോടെ കുടിച്ചാല്‍ വെയില്‍ മൂലമുണ്ടായ ക്ഷീണം കുറയും.

തീപൊള്ളല്‍ ഏറ്റ ഉടനെ ലഘുവായുള്ള ചൂടുജലം കൊണ്ട് ധാരകോരിയാല്‍ പുകച്ചില്‍ കുറയും. പുകച്ചില്‍ വളരെ അധികം ആണെങ്കില്‍ ആദ്യം തണുത്ത ജലം ഉപയോഗിക്കാം. തണുപ്പ് ക്രമത്തില്‍ കുറേശ്ശെ മാത്രമായാണ് വര്‍ദ്ധിപ്പിക്കേണ്ടത്. അല്ലാത്തപക്ഷം വലിയ പോളം രൂപപ്പെടും.

ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങളുള്ള ഉഷ്ണദ്രവ്യങ്ങള്‍, മദ്യം എന്നിവയ്ക്ക് സിമ്പതറ്റിക്ക് നാഡികളെ ഉത്തേജിപ്പിക്കാനാകും. ഇതുമൂലം ബാഹ്യധമനികള്‍ വികസിക്കും. ബാഹ്യധമനികളില്‍ വായു ശല്യം ഇല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയും. ഹൃദയമിടിപ്പ്‌ നിരക്ക് കൂടും. ജ്വരം, മസാജ്, ചൂടുജലം ഉപയോഗിച്ചുള്ള കുളി, ഉച്ചവെയില്‍, വേനല്‍, കായികാദ്ധ്വാനം എന്നിവ മൂലവും ബാഹ്യധമനികള്‍ വികസിക്കും. ഇതുമൂലം ചര്‍മ്മത്തിലെ താപം ആദ്യം വര്‍ദ്ധിക്കും. ചൂട് പുറത്തോട്ട് നീങ്ങുന്നത്‌ മൂലം ആന്തരിക താപം കുറയും. ദേഹം പ്രതികരിക്കുന്നതിന്‍റെ ഫലമായി വിയര്‍പ്പ് നടക്കും. ഇതുമൂലം ബാഹ്യ താപവും കുറയും. ശ്വാസനാളി വികസിക്കുന്നത് മൂലം ഓക്സിജന്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ വിനിമയം മെച്ചപ്പെടും. അമ്ലത കുറയും. പേശികളിലെ കഴപ്പ് കുറയും.
 
ശീതകാലത്ത് ബാഹ്യധമനികള്‍ സങ്കോചിച്ച് ചര്‍മ്മത്തില്‍ രക്തസഞ്ചാരം കുറഞ്ഞാല്‍ ചര്‍മ്മം വിണ്ടുകീറും. തരിപ്പ് അനുഭവപ്പെടും. ബാഹ്യപേശികള്‍ സങ്കോചിക്കും (Dystonia). ഈ ഘട്ടത്തില്‍ ആനുപാതികമെന്നോണം ആന്തരിക ധമനികള്‍ വികസിച്ചാല്‍ കരള്‍, മസ്തിഷ്കം, ഹൃദയം, ലിംഗം തുടങ്ങിയ ഭാഗങ്ങളിലോട്ടുള്ള രക്തസഞ്ചാരം വര്‍ദ്ധിക്കും. അതുവഴി ആന്തരിക ചൂട് കൂടും. ഈ ഘട്ടത്തില്‍ ജ്വരം പിടിപെട്ട് ദേഹത്തിന് പുറത്തും അകത്തും ഒരുപോലെ ഉഷ്ണം വര്‍ദ്ധിച്ചാല്‍‍, ശിരസ്സില്‍ ഉഷ്ണം വര്‍ദ്ധിച്ചാല്‍ മൂക്കില്‍ നിന്ന് രക്തസ്രാവം നടക്കും. പ്ലീഹയിലോട്ടുള്ള രക്തസഞ്ചാരം ഇരട്ടിച്ചാല്‍ പ്ലേറ്റുലെറ്റ്‌സുകളുടെ എണ്ണം കുറയും. ആന്തരികരക്തസ്രാവത്തിന് കാരണമാകും. ശീതകാലത്ത് പപ്പായ, കൈതച്ചക്ക എന്നിവ അധികം കഴിക്കുന്നത്‌ ഒഴിവാക്കണം. ആമാശയത്തിലാണ് ഉഷ്ണം കൂടുന്നതെങ്കില്‍‍‍ എരിച്ചില്‍ അനുഭവപ്പെടും. വാര്‍ധക്യത്തില്‍ ജലനഷ്ടം മൂലം നാഡീകോശങ്ങള്‍ വരണ്ടാല്‍, അപസ്മാര ലക്ഷണങ്ങള്‍‍, പേശിസങ്കോചം, ഓര്‍മ്മക്കുറവ് എന്നിവ അനുഭവപ്പെടുന്നത് ദീര്‍ഘിക്കും. 


ഉഷ്ണരോഗങ്ങള്‍

ജ്വരം, പോളം, പഴുപ്പ്, മൂലക്കുരു, രക്തസ്രാവം തുടങ്ങിയവ ഉഷ്ണരോഗങ്ങളാണ്. അവയുടെ മൃദുഅവസ്ഥയില്‍ ഉഷ്ണയിനം മരുന്ന് ജലം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കണം. തീവ്രഘട്ടത്തില്‍ മധുരദ്രവ്യങ്ങള്‍, നെയ്യ് എന്നിവ പ്രയോജനപ്പെടുത്താം.

ഡെങ്കിപ്പനി, എബോള, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, വസൂരി എന്നിവ ഉഷ്ണയിനം രോഗങ്ങളാണ്. ഇവ ആഗന്തുജരോഗങ്ങള്‍ ആയതിനാല്‍ ഇവയുടെ തീവ്രഅവസ്ഥ ഒഴികെയുള്ള സന്ദര്‍ഭങ്ങളില്‍ സമാനചികിത്സ എന്ന നിലയില്‍ ഉഷ്ണഗുണം താരതമ്യേനെ കുറവുള്ള എരിവുദ്രവ്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഇത്തരം രോഗങ്ങളില്‍ ആഹാരത്തില്‍ ഉപ്പ് ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണം. ഉപ്പ് ലഘുഅളവില്‍ ഔഷധമായി പ്രയോജനപ്പെടുത്താം.

ഉഷണദേഹപ്രകൃതിക്കാരില്‍ ആമാശയരോഗങ്ങള്‍, നെഞ്ചെരിച്ചില്‍, ഗ്യാസ് മൂലമുള്ള പ്രയാസങ്ങള്‍ എന്നിവ കുടുതലായി അനുഭവപ്പെടും. ഇത്തരം രോഗങ്ങളുടെ മൃദുഅവസ്ഥയില്‍ സോഡ, നേര്‍പ്പിച്ച അമ്ലപാനീയങ്ങള്‍‍ എന്നിവ കുടിച്ചാല്‍ ആശ്വാസം ലഭിക്കും. ഹൈഡ്രോക്ലോറിക് അമ്ലം നേര്‍പ്പിച്ച് 1% (2x) വീര്യത്തില്‍ ഉപയോഗിക്കാം.

കരള്‍രോഗങ്ങള്‍ മിക്കതും ഉഷ്ണയിനങ്ങളാണ്. ഇവയില്‍ വേഗത്തില്‍ ഭേദമാകുന്നവയും സ്ഥായിയായി നിലകൊള്ളുന്ന ഇനവും ഉണ്ട്. കരള്‍രോഗത്തിന്‍റെ മൃദുഘട്ടത്തില്‍ ലഘു ഉഷ്ണമരുന്നുകളാണ് ഉത്തമം. ഉഷ്ണദ്രവ്യങ്ങള്‍ (ഇഞ്ചി, അരത്ത, കുരുമുളക്, ജീരകം, ആശാളി, വെളുത്തുള്ളി, ഉള്ളി, കായം, മഞ്ഞള്‍) കഴിക്കാന്‍ ത്രാണിയില്ലാത്തവര്‍ ആണെങ്കില്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ച് കഴിക്കണം.

ഗൌട്ട്, അതിരോസ്ക്ലീറോസിസ് തുടങ്ങിയ രക്തവാതരോഗങ്ങളും ഉഷ്ണയിനങ്ങളാണ്. ഇവയുടെ മൃദുഅവസ്ഥയില്‍ ഉഷ്ണമരുന്നുകള്‍ സ്പിരിറ്റില്‍ കലര്‍ത്തിയോ വെളിച്ചെണ്ണയില്‍ കാച്ചി ഉഷ്ണം ക്രമീകരിച്ച് പുറമേ പുരട്ടാം. ഇവയുടെ തീവ്ര അവസ്ഥയില്‍ വിപരീതചികിത്സ എന്ന നിലയില്‍ ജലം ധാരാളമായി കുടിക്കണം. മധുരം, കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളും നെയ്യ്, പായസം എന്നിവയും പ്രയോജനപ്പെടുത്തണം.

സ്ത്രീകളില്‍ ശിരസ്സ്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ രൂപപ്പെടുന്ന ഉഷ്ണരോഗങ്ങള്‍ പൊതുവേ ലഘുവും ഉദരത്തിന്‍റെ കീഴ്ഭാഗങ്ങളില്‍ രൂപപ്പെടുന്ന ശീതരോഗങ്ങള്‍ ഗുരുവും ആയാണ് കണ്ടുപോരുന്നത്. ഇതിന് നേര്‍വിപരീതം എന്നോണമാണ് പുരുഷന്മാരില്‍ പിടിപെട്ടുപോരുന്നത്.

ചിക്കന്‍പോക്സ്, പോളം എന്നിവയുടെ ആദ്യഘട്ടത്തില്‍ വസുമതി അരിയുടെ കഞ്ഞി, കടുക് ചേര്‍ത്ത് തയ്യാറാക്കിയ കറികള്‍ തുടങ്ങിയ ഉഷ്ണം ഏറിയ ഇനങ്ങള്‍ അധികം അളവില്‍ കഴിച്ചാല്‍ പോളത്തിന്‍റെ തീവ്രത വര്‍ദ്ധിക്കും. അതിനാല്‍ ആദ്യഘട്ടത്തില്‍ ഇവയെ വര്‍ജ്ജിക്കണം. പഴുപ്പ് തുടങ്ങിയാല്‍ അത് പൂര്‍ണ്ണമാക്കാനായി ഉഷ്ണദ്രവ്യങ്ങള്‍ കഴിക്കാം. ജലം ചൂടോടെ കുടിക്കണം. കഞ്ഞിവെള്ളം നേര്‍പ്പിച്ച് കുടിക്കാം. പഴുപ്പ് വര്‍ദ്ധിച്ചഘട്ടത്തില്‍ മധുരദ്രവ്യങ്ങള്‍, നെയ്യ്, കദളിപ്പഴം, ചെറുപയര്‍ എന്നിവ കഴിക്കാം. കഠിന ഉഷ്ണദ്രവ്യങ്ങളായ മദ്യം, സുഗന്ധവ്യഞ്ജനങ്ങള്‍, അമ്ലങ്ങള്‍, ഉപ്പ് എന്നിവയെ ഒഴിവാക്കണം. കരപ്പന്‍, വ്രണം, രക്തസ്രാവം തുടങ്ങിയ കഠിനയിനം ഉഷ്ണരോഗങ്ങളില്‍ ഉപ്പ്, പുളി എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍, മാംസം, മുതിര, വെളുത്തുള്ളി എന്നിവ ഒഴിവാക്കണം.

സപ്തധാതുക്കളില്‍ രസം, കൊഴുപ്പ് എന്നിവ കഫഗുണം ഉള്ളവയാണ്. മസ്തിഷ്കത്തില്‍‍‍‍‍‍‍ നിലകൊള്ളുന്നത് നല്ലയിനം കൊഴുപ്പ് ആണ്. ഗോളാകൃതിയിലുള്ള ശിരോഅസ്ഥിക്കകത്തെ അവയവം നിലയില്‍ ഒരു മജ്ജധാതു കൂടിയാണ്. ഉഷ്ണം കൂടിയാല്‍, അമ്ലത കൂടിയാല്‍ ശിരസ്സിലെ കഫം ഉരുകും. ഉരുകിയ കഫം കീഴോട്ട് ഇറങ്ങിയാല്‍ അത് ജലദോഷത്തിനോ തലവേദനയ്ക്കോ, കഴുത്ത് രോഗങ്ങള്‍ക്കോ കാരണമാകും. ലഘുവായ വ്യായാമം മൂലമോ ഉഷ്ണമരുന്ന് മൂലമോ വിയര്‍ക്കാനായാല്‍ ജലദോഷം വേഗം അപ്രത്യക്ഷമാകും.

മഴ മൂലം ദേഹം ഭാഗികമായി നനഞ്ഞാല്‍ ദേഹം ആദ്യം തണുക്കും. തണുത്ത ദ്രാവകം മൂത്രം രൂപേണ ധാരാളമായി പുറത്തുപോകും. തണുത്ത മൂത്രം പോയില്ലെങ്കില്‍ ദേഹം പ്രതികരിക്കുന്നതിന്‍റെ ഭാഗമായി താപം വര്‍ദ്ധിക്കും. ഉഷ്ണദ്രാവകം മൂക്കിലൂടെ പുറത്തുചാടും. ഇത്തരം ഉഷ്ണജലദോഷത്തില്‍ ഉഷ്ണചികിത്സയാണ് പ്രയോജനകരം. വെളുത്തുള്ളി, ഇഞ്ചി, BelladonnaVeratrum album എന്നിവ ചൂട് ഇനങ്ങളാണ്. ഉഷ്ണം വര്‍ദ്ധിച്ച് രോഗം തീവ്രമായാല്‍ മധുരദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം.

സോറിയാസിസ് പോലുള്ള ലഘു അമ്ലരോഗത്തില്‍ ഉപ്പ്, വെളുത്തുള്ളി എന്നിവ  അടക്കം ഉള്ള കഠിനയിനം ഉഷ്ണദ്രവ്യങ്ങളെ വര്‍ജ്ജിക്കണം. വിരേചന മരുന്നുകള്‍ കഴിക്കരുത്. മുന്തിരി, ചെറുനാരങ്ങ, കഞ്ഞി തുടങ്ങിയ ലഘുവായ അമ്ലദ്രവ്യങ്ങള്‍ കഴിക്കാം. ലഘുവായ ഉഷ്ണദ്രവ്യങ്ങള്‍ എന്ന നിലയില്‍ പടവലം, മുതിര, മാങ്ങ, പരിപ്പ്, അമൃത്, ആര്യവേപ്പ്; കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ തുടങ്ങിയവയേയും പ്രയോജനപ്പെടുത്താം. എണ്ണ, വെളിച്ചെണ്ണ എന്നിവ ഉഷ്ണയിനങ്ങളാണ്. കച്ചാത്ത എണ്ണ പുറമേ പുരട്ടാം. തീവ്ര അവസ്ഥയില്‍ നെയ്യ് ചേര്‍ത്ത് തയ്യാറാക്കിയ പായസം പതിവായി കുടിക്കാം. അമ്ലതയുള്ള മൂത്രത്തെ കളയുന്ന ദ്രവ്യങ്ങളും ഉപയോഗിക്കാം.

ചര്‍മ്മരോഗങ്ങള്‍ തീവ്രമായ ഘട്ടത്തില്‍ വയറിളക്കിയാല്‍ ചര്‍മ്മത്തില്‍ നിലകൊണ്ടിരുന്ന മാലിന്യങ്ങള്‍ കുടല്‍ വഴി പുറത്തുപോകാന്‍ നിര്‍ബന്ധിതമാകും. മാലിന്യങ്ങളില്‍ ഏതാനും ഇനങ്ങള്‍ കുടല്‍ വഴി വിസര്‍ജിക്കുന്നതുമൂലം താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും മാലിന്യങ്ങള്‍ ആന്തരികഭാഗങ്ങളില്‍ വ്യാപിക്കുന്ന അവസ്ഥ കൈവരും.

ചര്‍മ്മത്തിലൂടെ കൊഴുപ്പ് വിസര്‍ജ്ജിച്ചത്  മൂലം ഉടലെടുത്ത സോറിയാസിസ് സമാന രോഗങ്ങളില്‍ നെയ്യ് പോലുള്ള വിരേചനദ്രവ്യങ്ങളെ ഉപയോഗിക്കണം. ജന്തുജന്യകൊഴുപ്പുകള്‍ അധികം കഴിക്കരുത്. വ്രതം അനുഷ്ടിക്കാം. ഉഷ്ണയിനത്തില്‍പ്പെട്ട മറ്റൊരു രോഗമാണ് ചൊറി. ചൊറിയുടെ ആരംഭത്തിലും വ്രതം അനുഷ്ടിക്കണം. തുടര്‍ന്ന് വയറിളക്കണം.

ശീതഗുണം അനുഭവപ്പെടാന്‍ സഹായിക്കുന്നവയാണ് സ്ത്രീ ഹോര്‍മോണുകള്‍. ഇവയുടെ തോത് കുറഞ്ഞാല്‍ ഉഷ്ണം കൂടി പുകച്ചില്‍ അനുഭവപ്പെടും. മിതോഷ്ണ ഗുണമുള്ള എള്ള് ഉപയോഗപ്പെടുത്തിയാല്‍ സ്ത്രീ ഹോര്‍മോണുകളുടെ തോത് ക്രമമായി കിട്ടും. കുളിക്കുന്നതിന് മുന്‍പ് എള്ളെണ്ണ പുരട്ടുകയും ചെയ്യാം.

പ്രമേഹത്തിന്‍റെ ഭവിഷത്ത് എന്ന നിലയില്‍ അമ്ലത കൂടി ചര്‍മ്മത്തില്‍ ചൂടുകുരു രൂപംകൊണ്ട ഘട്ടത്തില്‍ ശീതം ഏല്‍പ്പിച്ചാല്‍ പഴുപ്പ് പൂര്‍ണ്ണമാകാതെ അത് കല്ലക്കും. ഗ്ലിസറിന്‍, സ്പിരിറ്റ്‌, ഉപ്പ്, പഞ്ചസാര തുടങ്ങിയ ഉഷ്ണപദാര്‍ത്ഥങ്ങള്‍ പുരട്ടിയാല്‍ അത് വേഗം പഴുക്കും. തുടര്‍ന്ന് വേഗം പൊറുക്കും.

ഗന്ധകം, സിലിക്ക എന്നിവ ഉഷ്ണയിനങ്ങളാണ്. അധികം അളവില്‍ പഴുപ്പ് ഉണ്ടാക്കുന്നവയാണ്. അഗ്നിയെ വര്‍ദ്ധിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കാനുള്ള ശേഷി ഗന്ധകത്തിനുണ്ട്. ഉഷണരോഗങ്ങളുടെ മൃദുഘട്ടത്തില്‍ ഗന്ധകം അടങ്ങിയത് വളരെ കുറഞ്ഞ അളവില്‍ ഔഷധമാണ്. അത് വ്രണത്തെ പൊറുപ്പിക്കും. ഇത്തിക്കണ്ണി വേര്, ചുക്ക്, കാബേജ്, കടുക്, നിലക്കടല, വെളുത്തുള്ളി, നാളികേരം, ഉള്ളി, ചെമ്മീന്‍, മാംസം, പാല്‍, മുട്ട എന്നിവയില്‍ ഗന്ധകം അടങ്ങിയിട്ടുണ്ട്.

സിലിക്ക ദേഹത്തില്‍ കൂടുതല്‍ അളവില്‍ എത്തിയാല്‍ സിരകളുടെയും ധമനികളുടെയും കാഠിന്യം വര്‍ദ്ധിക്കും. മൂലക്കുരു, വ്രണം, അശ്മരി, ഫിസ്റ്റുല, കുരു, പഴുപ്പ്, വെരിക്കോസ് വെയിന്‍ എന്നിവ രൂപംകൊള്ളും.Silicea 2x അധികം അളവില്‍ കഴിച്ചാല്‍ പഴുപ്പ് വേഗത്തില്‍ നടക്കും. Silicea 6x ആവര്‍ത്തിപ്പില്‍ കഴിച്ചാല്‍ പഴുത്ത കുരു വേഗത്തില്‍ പൊറുക്കും. Equisetum hyemaleകോഴിമുട്ടയുടെ വെള്ള, അരി എന്നിവയില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്. പ്രമേഹകുരുക്കള്‍, ചിക്കന്‍പോക്സ് എന്നിവയുടെ പഴുപ്പ് ഘട്ടത്തില്‍ സിലിക്ക അധികമുള്ള ആഹരയിനങ്ങള്‍ നിത്യവും കഴിക്കുന്നത്‌ ഒഴിവാക്കണം.

കേരളം ഒരു തീരദേശസംസ്ഥാനമാണ്. ഇവിടം ജീവിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങളില്‍ സിലിക്ക, ഫോസ്ഫറസ് എന്നിവ അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. സിലിക്ക, ഇയ്യം, മെര്‍ക്കുറി, ആര്‍സെനിക് എന്നിവ മൂലം ഉള്ള ദൂഷ്യങ്ങളെ നിര്‍വീര്യമാക്കാന്‍ ഗന്ധകം, ഫോസ്ഫറസ്, കാല്‍സ്യം എന്നിവ അടങ്ങിയ ഔഷധങ്ങളെ പരിഗണിക്കണം. നിത്യാഹാരത്തില്‍ നാളികേരം ഉള്‍പ്പെടുത്തിയാലും ഒരു പരിഹാരമാകും.

കേരളത്തില്‍ ആറ് മാസക്കാലമെങ്കിലും ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. വേനല്‍ക്കാലത്ത് മദ്യം കഴിവതും ഉപയോഗിക്കരുത്. മൂത്രത്തില്‍ പഴുപ്പ്, ചൂടന്‍കുരു, വ്രണം എന്നീ തീവ്ര ഉഷ്ണരോഗങ്ങളില്‍ മദ്യത്തെ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. മദ്യം ശരീരത്തില്‍ എത്തിയാല്‍ വിഷഘടകമായ അസിറ്റാല്‍ഡിഹൈഡ്‌ രൂപപ്പെടും. കഫപ്രകൃതക്കാരില്‍ ശീതഋതുക്കളില്‍ മദ്യം ജലം ചേര്‍ത്ത് നേര്‍പ്പിച്ച്  ഉപയോഗിക്കുന്നത് ക്ഷീണം കുറയാന്‍ ഉതകും.

വാര്‍ദ്ധക്യത്തില്‍ കുടല്‍ ചുരുങ്ങിയാല്‍ ആന്തരിക ഉഷ്ണം കൂടും. കുടല്‍ വരണ്ട ഘട്ടങ്ങളില്‍ ആഹാരത്തില്‍ വെളിച്ചെണ്ണ, നെയ്യ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉള്‍പ്പെടുത്തുകയോ ചര്‍മ്മത്തില്‍ നല്ലെണ്ണ പുരട്ടുകയോ ചെയ്യണം.


ഉഷ്ണവിഭാഗത്തില്‍ പ്പെട്ട പ്രയാസങ്ങള്‍  

വേദന, ക്ഷീണം, ഭയം, കോപം, ചുഴലി, ബോധക്ഷയം, വിറയല്‍, ചുമ, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, അതിരക്തസമ്മര്‍ദ്ദം, പുളിച്ചുതേട്ടല്‍, എരിച്ചില്‍‍, ഛര്‍ദ്ദി, മലബന്ധം, മൂലക്കുരു, രക്തസ്രാവം, മൂത്രമില്ലായ്മ, മൂത്രച്ചൂട്, ഗൌട്ട്, സന്ധിമുറുക്കം, സന്ധിവാതം, ചൊറിച്ചില്‍, കുരു, പരുക്കള്‍, പഴുപ്പ്, വിയര്‍പ്പ്, പോളം, മുടികൊഴിച്ചില്‍, നീര്‍ക്കെട്ട്, കഴലവീക്കം, ജ്വരം, കാന്‍സര്‍‍‍, മെലിച്ചില്‍, അലര്‍ജിരോഗങ്ങള്‍, കുഷ്ടം, ക്ഷയം, വ്രണം.

 
ഉഷ്ണദ്രവ്യങ്ങള്‍

മുതിര, അമര, കടല, വന്‍പയര്‍, തുവരപരിപ്പ്, ഉലുവ, വിഴാലരി, ഗോതമ്പ്, ഓട്സ്, ബാര്‍ലി, അരി, കടുക്, ജീരകം, അയമോദകം, കാപ്പി, മുളക്, നാരങ്ങ, ഇലക്കറിയിനങ്ങള്‍‍, തേയില, മുരിങ്ങ, വഴുതനിങ്ങ, കൈപ്പക്ക, പടവലം, മത്തങ്ങ, ചക്ക, കൈതച്ചക്ക, മാങ്ങ, ഉമ്മം, കടുക്ക, കറുപ്പ്, ശതകുപ്പ, കാഞ്ഞിരം, ആര്യവേപ്പ്, ഇഞ്ചി, ചുക്ക്, മഞ്ഞള്‍, കായം, വയമ്പ്, ഉരുളക്കിഴങ്ങ്, മരച്ചീനി, ചേന, കടലാടി, കിരിയാത്ത, മുത്തങ്ങ, ഉള്ളി, വെളുത്തുള്ളി, പാംഓയില്‍, ആവണക്കെണ്ണ, എള്ളെണ്ണ, ഒലിവുഎണ്ണ, മീനെണ്ണ, മുട്ട, മാംസം, പുളിച്ച മോര്, ആട്ടിന്‍പാല്‍, എരുമനെയ്യ്, മത്സ്യം, തേന്‍, മദ്യം, ഉഷ്ണപാനീയങ്ങള്‍‍‍‍, ഉറവ ജലം, ഐഡിന്‍, രസം, ആര്‍സെനിക്, ഗന്ധകം, സ്വര്‍ണ്ണം, ചുണ്ണാമ്പ്.

ശീതരോഗങ്ങള്‍

ശീതരോഗങ്ങളുടെ തീവ്ര അവസ്ഥയില്‍ ഉഷ്ണമരുന്നുകള്‍ നേര്‍പ്പിച്ച സ്പിരിറ്റിലോ, ചൂട് ജലത്തിലോ കലര്‍ത്തി ഉപയോഗിക്കാം. മൂത്രത്തെ പുറത്തുകളയുക, ചൂടുപിടിക്കുക, ചര്‍മ്മം തിരുമ്മുക, വെളിച്ചെണ്ണ ചൂടോടെ പുരട്ടുക, വ്യായാമം ചെയ്യുക തുടങ്ങിയ പ്രയോഗങ്ങള്‍ ഇത്തരം അവസ്ഥയില്‍ ഗുണം ചെയ്യും. പുളി, എരിവ് എന്നീ രസങ്ങള്‍ ഉള്ള ദ്രവ്യങ്ങള്‍, വരണ്ട ധാന്യം എന്നിവ കഴിക്കാം. മധുരമുള്ള ദ്രവ്യങ്ങള്‍ അധികം അളവില്‍ കഴിക്കുന്നത്‌ ഒഴിവാക്കണം.

കുളിരോട് കൂടിയ പനി തീവ്രമായാല്‍ വിയര്‍പ്പ് രൂപപ്പെടാന്‍ ഉതകുന്ന ഉഷ്ണയിനം മരുന്ന് കഴിക്കണം. ശീതം മൂലമുള്ള കഫക്കെട്ട്  അധികം ആയാല്‍ ചൂട് ജലം കുടിച്ച് കഫത്തെ നേര്‍പ്പിച്ച് ഛര്‍ദ്ദിപ്പിക്കണം.

അന്തരീക്ഷതാപം കുറഞ്ഞാല്‍, ദേഹതാപം കുറഞ്ഞാല്‍ ഹൃദയമിടിപ്പ് കുറയും. ഇതുമൂലം മസ്തിഷ്കത്തിലോട്ടുള്ള രക്തസഞ്ചാരം കുറഞ്ഞാല്‍ ബോധക്ഷയം നടക്കും. ഒട്ടുമിക്ക അപസ്മാരങ്ങളും ശീതയിനത്തില്‍പ്പെട്ടവയാണ്. അപസ്മാരഘട്ടത്തില്‍ ആളെ പുതപ്പിക്കണം. ബോധം വരുമ്പോള്‍ ചൂടുള്ള കഞ്ഞി നല്‍കണം. പ്രതിരോധം എന്ന നിലയില്‍ വാവ് സമയങ്ങളില്‍ ആന്തരികചൂട് താല്‍ക്കാലികമായി വര്‍ദ്ധിക്കാന്‍ വെളുത്തുള്ളി, ഉപ്പ്, കടുക് സുര്‍ക്ക, ഇഞ്ചി എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ കറികളോ, അച്ചാറോ, മദ്യം കലര്‍ന്ന മരുന്നുകളോ പ്രയോഗിക്കണം. വയര്‍ നിറയെ ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. താല്‍ക്കാലിക രോഗപരിഹാരത്തിനായി ഹേതുവിപരീതം എന്ന നിലയില്‍ ഉഷ്ണയിനം മരുന്നുകള്‍ (കാഞ്ഞിരം, കിനകിന, കിരിയാത്ത)എരിവുദ്രവ്യങ്ങള്‍ എന്നിവ മൂന്ന് മാസം വരെ പ്രയോജനപ്പെടുത്തണം. തുടര്‍ന്ന ശീതയിനം മരുന്ന് (കടുകുരോഹിണി) ലഘുഅളവില്‍ കഴിക്കണം. ആന്തരികഉഷ്ണം കുറഞ്ഞാല്‍ ലൈംഗികശേഷി കുറയും. ശീതദേഹപ്രകൃതിക്കാര്‍ യൗവ്വനത്തില്‍ ശീതയിനമായ മധുര ആഹാരങ്ങള്‍ അധികം അളവില്‍ കഴിക്കുന്നത് പതിവാക്കിയാല്‍ ലൈംഗികമരവിപ്പ് ഉടലെടുക്കും. ഉപ്പ്, പുളി, എരിവ് ഇനത്തില്‍പ്പെട്ട ദ്രവ്യങ്ങള്‍, മദ്യം എന്നിവ അധികം അളവില്‍ ഉപയോഗപ്പെടുത്തിയാല്‍ ലൈംഗികശേഷി താല്‍ക്കാലികമായി മെച്ചപ്പെട്ടുകിട്ടും.

വയര്‍ഭാഗം അധികം തണുത്താല്‍ വയറിളക്കം സംഭവിക്കും. സ്ത്രീകളില്‍ വെള്ളപോക്ക് അധികമാകും. മലമൂത്രവിസര്‍ജനത്തിന്‍റെ തവണ വര്‍ദ്ധിച്ചവര്‍ തണുത്ത ദ്രവ്യങ്ങള്‍ അധികം കഴിക്കരുത്. അത്തരം ദ്രവ്യങ്ങള്‍ അധികം അളവില്‍ കഴിച്ചാലും ആമാശയത്തിലെ ദഹനരസം കുറഞ്ഞാലും‍ ദഹനശക്തി കുറയും. ആഹാരദ്രവ്യങ്ങള്‍ ദഹിക്കാതെ വന്നതുമൂലം രൂപംകൊണ്ട മാലിന്യങ്ങള്‍‍‍ മുഴുവനും കീഴുദ്വാരങ്ങള്‍ വഴി പുറത്തുപോയില്ലെങ്കില്‍ അവ കീഴുസന്ധികളിലോട്ട് നീങ്ങും, സന്ധിവാതത്തിന് കാരണമാകും. ഈ ഘട്ടത്തില്‍ വിരേചന ദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം. ഇഞ്ചി, ജീരകം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തി ദഹനശക്തിയെ വര്‍ദ്ധിപ്പിക്കണം.

ശിശിരത്തില്‍ ശരീരത്തിന്‍റെ ബാഹ്യഭാഗങ്ങളില്‍ ശീതം വര്‍ദ്ധിക്കുമ്പോള്‍ ആന്തരികഭാഗത്ത് ഉഷ്ണം താരതമ്യേനെ കൂടുതലായി നിലകൊള്ളും. വര്‍ഷഋതുവിലും, ശിശിരത്തിലും ബാഹ്യഭാഗത്തെ ധമനികള്‍ സങ്കോചിക്കും. ഇതുമൂലം ബാഹ്യപേശികള്‍ സങ്കോചിക്കും. ആന്തരികധമനികളില്‍ രക്തസഞ്ചാരം കൂടും. പ്ലേറ്റ്ലെറ്റ്സുകളുടെ എണ്ണം കുറയും. ഈ ഘട്ടത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് നേര്‍പ്പിച്ച മദ്യമോ, അമ്ലയിനങ്ങളോ, എരിവ് ദ്രവ്യങ്ങളോ ലഘു അളവില്‍ ഹേതുവിപരീത മരുന്നായി (ലക്ഷണ സമാനം) ഉപയോഗിക്കാം. ശീതം കൂടി ബാഹ്യധമനികളിലേത് പോലെ ആന്തരികധമനികളിലും സങ്കോചം നടന്നാല്‍ നെഞ്ചിടിപ്പ് കൂറയും. രക്തസമ്മര്‍ദ്ദതോത് കൂടും. നീര്‍ക്കെട്ട് നടക്കും. നീര്‍ക്കെട്ട് നടന്നില്ല എങ്കില്‍ സ്ട്രോക്ക് സംഭവിക്കാം.

ശീതരോഗങ്ങളുടെ മൃദുഘട്ടത്തില്‍ ശീതമരുന്നുകളോ ഉഷ്ണമരുന്നുകള്‍ ജലത്തില്‍ കലര്‍ത്തി വീര്യം കുറച്ചോ ഉപയോഗിക്കാം. വര്‍ഷഋതുവിലും ശിശിരത്തിലും ദേഹത്തില്‍ രൂപപ്പെട്ട തണുത്ത വായുക്കള്‍, തണുത്ത ദ്രാവകം എന്നിവയ്ക്ക് കീഴോട്ട് സഞ്ചരിക്കാന്‍ കഴിയാതെ വന്നാല്‍ അത് സ്തംഭിക്കും. പകല്‍സമയത്ത് അന്തരീക്ഷോഷ്മാവ് വര്‍ദ്ധിച്ചത് മൂലമോ, ഉഷ്ണയിനത്തില്‍ പ്പെട്ട ആഹാരങ്ങള്‍ കഴിച്ചത് മൂലമോ അവ ചൂടാകാന്‍ ഇടയായാല്‍ വായു തിരിച്ച് മേലോട്ട് നീങ്ങും. പോകുന്ന വഴിയിലുള്ള ഭാഗങ്ങള്‍ വായുവിന്‍റെ ചൂട് മൂലം വീങ്ങും. പകല്‍ സമയത്തെ അതിയായ ചൂട് വരള്‍ച്ചയെ സൃഷ്ടിക്കും, ധാതുക്കളെ ക്ഷയിപ്പിക്കും. ഇത്തരം ഘട്ടത്തില്‍ ആദ്യം സ്തംഭനത്തെ പരിഹരിക്കണം. അതിന്നായി എരിവ് രസമുള്ള ദ്രവ്യങ്ങള്‍ പ്രയോജനപ്പെടുത്തണം. തുടര്‍ന്ന് ലക്ഷണത്തിന്‍റെ തീവ്രത അടിസ്ഥാനത്തില്‍ യുക്തിചികിത്സ ചെയ്യണം. പകല്‍സമയത്ത് അനുഭവപ്പെടുന്ന ക്ഷീണത്തെ പരിഹരിക്കാനായി ചൂടുപാനീയം കുടിക്കുന്നതും ചുടുവാതം മൂലം പാദചര്‍മ്മം വിണ്ടുകീറിയ അവസ്ഥയില്‍ ചൂടുജലം കൊണ്ട് കഴുകുന്നതും സമാനചികിത്സയാണ്.

പരക്കെ ഉപയോഗിച്ചുപോരുന്ന പ്രതിരോധവാക്സിനുകള്‍ പലതും ശീതമാണ്. അതുകൊണ്ടാണ് അവ ശീതസംഭരണികളില്‍ സൂക്ഷിക്കേണ്ടതായി വരുന്നത്. അതിന് ഉഷ്ണ ദേഹപ്രകൃതിക്കാരുടെ ലിംഫ്ഗ്രന്ഥികളെ പ്രകോപിതമാക്കാനും രോഗപ്രതിരോധഘടകങ്ങളെ രൂപപ്പെടുത്താനും ശേഷിയുണ്ട്. ശീതവാക്സിനുകള്‍ ശീതദേഹപ്രകൃതിക്കാരില്‍ എത്രത്തോളം ഗുണകരമാണ് എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ശീതദേഹപ്രകൃതിക്കാരായ കേരളീയര്‍ക്ക് പൊതുവേ ആവശ്യമായിട്ടുള്ളത് ഉഷ്ണയിനത്തില്‍പ്പെട്ട ആഗന്തുജരോഗങ്ങള്‍ക്കുള്ള (ചിക്കന്‍പോക്സ്, ടുബര്‍ക്കുലോസിസ്, കുഷ്ടം, ഡെങ്കിപ്പനി) പ്രതിരോധവാക്സിനുകളാണ്. 


ശീതയിനത്തില്‍ പ്പെട്ട പ്രയാസങ്ങള്‍

അലസത, അപസ്മാരം, ഓര്‍മ്മക്കുറവ്, വിഷാദം, തലകറക്കം, മരവിപ്പ്, ആസ്തമ, അതിരക്തസമ്മര്‍ദ്ദം, ഹൃദയസ്തംഭനം, വയര്‍സ്തംഭനം, കീഴുവായു വര്‍ദ്ധന, വെള്ളപോക്ക്, വയറിളക്കം, മൂത്രാധിക്യം, പുരുഷ ബലകുറവ്, വായുസ്തംഭനം, കല്ല്‌, മുഴ, ദേഹകനം, മന്ത്, പിള്ളവാതം, ദുര്‍മേദസ്, രക്തദൂഷ്യം, പേശികളുടെ കോച്ചല്‍, കീഴുസന്ധികളിലെ പിടുത്തം, കുളിരുപനി, മലേറിയ, വാതപ്പനി.


ശീതദ്രവ്യങ്ങള്‍

ഓരില, ആടലോടകം, വെളുപ്പിച്ച അരി (ചിങ്ങം), മലര്‍, മുളപ്പിച്ച ധാന്യങ്ങള്‍, ചെറുപയര്‍‍, ഉഴുന്ന്, ഞെരിഞ്ഞില്‍‍, ഏലം, ചെറുനാരങ്ങ, മുന്തിരി, നേന്ത്രപ്പഴം, മാതളം, ഈന്തപ്പഴം, കരിക്ക്, തേങ്ങാപാല്‍, നെല്ലിക്ക, ശര്‍ക്കര, കര്‍പ്പൂരം, അമൃത്, കരിങ്ങാലി, അത്തി, ആല്‍, ചന്ദനം, താമര, നറുനണ്ടി, ശതാവരി, ബ്രഹ്മി, കാരറ്റ്, മധുരക്കിഴങ്ങ്, കടുകുരോഹിണിഇരട്ടിമധുരം, കിണര്‍ ജലം, ആട്ടിന്‍പാല്‍, പശുവിന്‍പാല്‍, പുളിക്കാത്ത മോര്, പച്ച മോര്, കാട്ടുമൃഗങ്ങളുടെ മാംസം, ആട്ടിറച്ചി. വെള്ളി, ചെമ്പ്. 

ശീതമരുന്നുകളുടെ കൂടെ ചൂടുജലം ചേര്‍ക്കുകയോ നിരവധി തവണ കുലുക്കുകയോ അധികം തവണ ഉരസുകയോ ചെയ്താല്‍ അവയുടെ ശീതഗുണം നഷ്ടപ്പെടും. സ്പിരിറ്റില്‍ കലര്‍ത്തിയാല്‍ അവയ്ക്ക് ഉഷ്ണഗുണം കൈവരും. മരുന്നുകള്‍ പാലില്‍ കലര്‍ത്തിയാല്‍ അവ കൂടുതല്‍  ശീതമാകും. ഉഷ്ണപദാര്‍ത്ഥങ്ങളുടെ കൂടെ തണുത്ത ജലം, നെയ്യ് എന്നിവ കലര്‍ത്തിയാല്‍ ഉഷ്ണഗുണം കുറയും.

വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നത്‌ ഒഴിവാക്കണം. ഉഷ്ണദ്രവ്യങ്ങളും ശീതദ്രവ്യങ്ങളും ഇടകലര്‍ത്തി കഴിക്കരുത്. നട്ടുച്ച സമയത്ത് ഐസ് ക്രീം അധികം തണുപ്പോടെ കഴിക്കരുത്. വിപരീതയിനം മരുന്നുകള്‍ ഒന്നിച്ചുകഴിക്കരുത്. ഉഷ്ണപദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെക്കരുത്. ആഹാരപദാര്‍ത്ഥത്തിന്‍റെ വീര്യം കുറയ്ക്കേണ്ട ആവശ്യം വന്നാല്‍ പാചകഘട്ടത്തില്‍ വിപരീതയിനം ദ്രവ്യങ്ങളെ യുക്തിപൂര്‍വ്വം യോജിപ്പിക്കണം.

സ്ത്രീ, പുരുഷന്‍; ഇരുട്ട്, വെളിച്ചം; സങ്കോചം, വികാസംവേര്, കായ എന്നത് പോലെ ശീതം (Yin), ഉഷ്ണം (Yang)  എന്നിങ്ങനെ പ്രപഞ്ചവിഷയങ്ങളെയും ദ്രവ്യങ്ങളെയും പൊതുവെ തരംതിരിക്കാം. ഇവയെല്ലാം പരസ്പരം പൂരകങ്ങളായാണ് ദേഹപ്രകൃതി Yang (ഉഷ്ണം) എങ്കില്‍ ദേഹഘടകങ്ങള്‍ Yang (ഉഷ്ണം) ആയിരിക്കും. അവയെ ബാധിക്കുന്ന ദോഷങ്ങളും Yang ആയിരിക്കും. Yang ദേഹഘടകങ്ങള്‍ കുറഞ്ഞാല്‍ അത്തരം പദാര്‍ഥങ്ങളോട് താല്‍പര്യം കൂടും. ഇത്തരക്കാരില്‍ പിടിപെടുന്ന Yin (ശീതം) വിഭാഗം രോഗങ്ങളെ പൊതുവെ സഹജരോഗങ്ങളില്‍ ഉള്‍പ്പെടുത്തണം. വ ഋതുക്കള്‍ മാറുമ്പോള്‍, ജീവിതരീതി മാറുമ്പോള്‍ വിത്യാസപ്പെടുകയും ചെയ്യും.

യൌവ്വനത്തില്‍ സോറിയാസിസ്, ഗൌട്ട് തുടങ്ങിയ ഉഷ്ണനിജരോഗങ്ങള്‍ പിടിപെട്ടാല്‍ അവയുടെ മൃദുഅവസ്ഥയില്‍ ഉഷ്ണദ്രവ്യങ്ങളെ സമാനശമന മരുന്നായി ഉപയോഗിക്കാം. തീവ്ര അവസ്ഥയിലാണ് ശീതദ്രവ്യങ്ങളെ (Yin, ഇല, കായ) ഉപയോഗിക്കേണ്ടത്. കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ശീതദ്രവ്യങ്ങള്‍ ഉമിനീരുമായി കലര്‍ത്തി ഉപയോഗപ്പെടുത്തണം.

Yanവിഭാഗക്കാര്‍ വാര്‍ദ്ധക്യത്തില്‍ എത്തിയാല്‍ Yin ദ്രവ്യങ്ങള്‍ (മോര്‍) പതിവായി ഉപയോഗിക്കുന്നത് ദോഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഉതകും. കേരളീയര്‍‍‍ പൊതുവേ ശീതദേഹപ്രകൃതിക്കാരാണ്(Yin). ഇവരുടെ വാര്‍ദ്ധക്യത്തില്‍ ദേഹം ഉഷ്ണം (Yangആയി പരിണമിക്കും. ശീതദേഹപ്രകൃതിക്കാരെ ബാധിക്കുന്ന ദോഷങ്ങള്‍ എല്ലാ പ്രായത്തിലും Yin വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്. ഇത്തരം നിജരോഗങ്ങള്‍ ബാല്യത്തില്‍ വര്‍ദ്ധിക്കുകയും, വാര്‍ധക്യത്തില്‍  ലഘുവാകുകയും ചെയ്യും. തീവ്രഘട്ടത്തില്‍ Yang ഇനത്തില്‍പ്പെട്ട ദ്രവ്യങ്ങളെ (വേര്, മദ്യം, ചായ) ഉപയോഗപ്പെടുത്തണം. ഏത് ഇനം ദേഹപ്രകൃതി ആയാലും രോഗചികിത്സയ്ക്ക് രോഗലക്ഷണങ്ങളെയാണ് ആധാരമാക്കേണ്ടത്. രോഗലക്ഷണങ്ങളുടെ മൃദുഅവസ്ഥയില്‍ ലക്ഷണസമാന ചികിത്സ ചെയ്യണം. അന്ത്യത്തില്‍, തീവ്രഅവസ്ഥയില്‍ വിപരീതമോ വിരുദ്ധമോ ആയ ശമനചികിത്സ ചെയ്യണം.

No comments:

Post a Comment