Tuesday 31 March 2020

ജീവശക്തിദര്‍ശനം. 6. കാദര്‍ കൊച്ചി.

ശരീരത്തില്‍ ജീവശക്തി, മനോബലം, ഇന്ദ്രിയബലം, ദേഹബലം, മലബലം എന്നിങ്ങനെ നിരവധി ബലങ്ങള്‍ ഉണ്ട്. അതിലെ നായകനാണ് ജീവശക്തി (Vital force). മലങ്ങളേയും ദേഹധാതുക്കളേയും ഇന്ദ്രിയങ്ങളേയും മനസ്സിനെയും നിയന്ത്രിക്കുന്നത്, രോഗാണുക്കളെ പ്രതിരോധിച്ച് ശരീരത്തെ സംരക്ഷിക്കുന്നത് എല്ലാം ജീവശക്തിയാണ്.

ആത്മാവ് (Vital principleഎന്നൊരു സൂക്ഷ്മഘടകം കൂടി ഇതുകൂടാതെ ഓരോരുത്തരിലും ഉണ്ട് എന്നും പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചു. ആത്മാവിന് ദുഃഖവും വേദനയും അസുഖവും ഒന്നു ഇല്ല. അത് സാക്ഷിയായി നിലകൊള്ളുന്നു എന്നാണ് വിശ്വാസം. പരമാത്മബോധാംശം, ബ്രഹ്മബോധാംശം, മുന്‍ജന്മകര്‍മ്മഫലങ്ങള്‍ എന്നിവയെ ഒരേഗണത്തില്‍ പെടുത്തിയും, അവ ജീവശക്തിയോട് ചേര്‍ന്നുനിലകൊള്ളുന്ന ഒന്നായും, കര്‍മ്മം അനുസരിച്ച് ഈ ഗണം വിത്യാസപ്പെടുമെന്നും അവര്‍ സങ്കല്‍പ്പിച്ചു.

വായു, ജലം എന്നിവ അടക്കമുള്ള ആഹാരദ്രവ്യങ്ങളില്‍ നിന്നാണ് ശരീരധാതുക്കള്‍, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവ വളര്‍ച്ച നേടുന്നത്. ഇവ പരിണമിച്ചാണ് ജീവശക്തി സജീവമാകുന്നത്. ധാതുക്കളിലും ദേഹദ്രാവകങ്ങളിലും കോശങ്ങളിലും എല്ലാം സൂക്ഷ്മരൂപത്തില്‍ ജീവശക്തി നിലകൊള്ളുന്നുണ്ട്. മനസ്സ്, സപ്തധാതുക്കള്‍, മലങ്ങള്‍ എന്നിവയുടെ ധര്‍മ്മങ്ങളെ നിയന്ത്രിക്കുന്നത്, ധാതുക്കളേയും മലങ്ങളേയും പരസ്പരം ബന്ധിപ്പിച്ചും ചലിപ്പിച്ചും സൌമ്യതയില്‍ നിര്‍ത്തുന്നത് എല്ലാം ജീവശക്തിയാണ്. ശരീരത്തില്‍ ജീവശക്തിയോടൊപ്പം ആത്മാവ് അടങ്ങിയ ഗണം കുടികൊള്ളുന്നതിന് ഇത്തരം സൌമ്യത (Homeostasisവേണ്ടതുണ്ട്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയില്‍ ജീവശക്തിയുടെ നിയന്ത്രണവും ആത്മാവിന്‍റെ സാന്നിദ്ധ്യവും ഉണ്ടാകുമ്പോഴാണ് ആരോഗ്യം അനുഭവിക്കാനാകുന്നത്.

പ്രായപൂര്‍ത്തിയായവരുടെ ബീജകോശങ്ങളില്‍ കയറിപറ്റിയ ബലങ്ങള്‍ അനുകൂല സാഹചര്യത്തില്‍ അന്യോന്യം സംയോജിച്ചാല്‍ അതില്‍ പുതിയ ജീവശക്തി രൂപംകൊള്ളും. അതില്‍ നിന്ന് രൂപപ്പെട്ട് ഉയര്‍ച്ച നേടി പരിണമിച്ചതാണ് ഭ്രൂണത്തിലേയും ശൈശവത്തേയും ബാല്യത്തിലേയും ജീവശക്തി. ബീജസങ്കേതത്തില്‍ കയറിപറ്റാന്‍ കഴിയാതെ വന്ന ബലങ്ങള്‍ ശരീരമനോധര്‍മ്മങ്ങളില്‍ മുഴുകിയ ശേഷം സ്വയം ശിഥിലമാകും. 
  
മനസ്സിന്‍റെ നെഗറ്റീവ് ഗുണങ്ങളായ ഭയം, ആര്‍ത്തി, അസൂയ, വെറുപ്പ്‌, പ്രതികാരം, കോപം, ദുഃഖം, അഹങ്കാരം എന്നിവ സജീവമായാല്‍ അഹന്ത, ദോഷങ്ങള്‍ എന്നിവ ശക്തിയാര്‍ജിക്കും. ജീവശക്തി  ക്ഷീണിക്കും. ഇതുമൂലം ധാതുക്കളുടെ ക്രമം തെറ്റും. മാലിന്യങ്ങളോടുള്ള വിധേയത്വം (Susceptibilityകൂടും. മനോവേദന, ദേഹവേദന, അയവില്ലായ്മ, മുഷിപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടും. മാലിന്യങ്ങള്‍ മൂലവും ജീവശക്തി താല്‍ക്കാലികമായി ക്ഷീണിക്കും. വിഷങ്ങള്‍, രാസഔഷധങ്ങള്‍ എന്നിവയും ജീവശക്തിയെ ക്ഷീണിപ്പിക്കുന്ന ഇനങ്ങളാണ്.

ജീവശക്തി ക്ഷീണിച്ചാല്‍ ഇച്ഛാശക്തി, വിവേകം എന്നിവ ആദ്യം കുറയും. ഓര്‍മ്മക്കേട്‌ പിടിപെടും. മനസ്സും ശരീരവും ദുര്‍ബലമാകും. സ്വസ്ഥത കുറയും. പ്രതിരോധശക്തി കുറയും. ശരീരത്തില്‍ രോഗാണുക്കള്‍ പെരുകും. പകര്‍ച്ചവ്യാധിരോഗങ്ങള്‍ക്ക് നിരന്തരം വിധേയമാകും. രോഗത്തിന്‍റെ കാഠിന്യം കൂടും. പിടിപെട്ട രോഗങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ഇല്ല.

മനോവിഷമങ്ങള്‍ക്ക് ആധാരം ഇന്ദ്രിയങ്ങള്‍ വഴി വന്ന പ്രപഞ്ചവിഷയങ്ങളും അവ മനസ്സില്‍ സൃഷ്ടിച്ച മലങ്ങളുമാണ്. സുഖദുഃഖങ്ങള്‍, വേദന എന്നിവ അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ബാഹ്യമനസ്സും ശരീരവും ആണ്. പരമാനന്ദം അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളോ അവയോട് ചേര്‍ന്ന് നില്‍ക്കുന്ന വികാരമനസ്സോ സങ്കല്‍പ്പമനസ്സോ അല്ല. അവയെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള, ജീവശക്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ആന്തരിക മനസ്സാണ്.

ഇച്ഛാശക്തിയുടെയും അറിവിന്‍റെയും ഇരിപ്പിടം യഥാക്രമം ബോധമനസ്സും ഉപബോധമനസ്സും ആണ്. ഇച്ഛാശക്തി, അറിവ് എന്നിവ കുറഞ്ഞാല്‍ മനസ്സിലും തുടര്‍ന്ന് ശരീരത്തിലും രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടും. ഓരോരുത്തരിലുമുള്ള ജീവശക്തിയുടെ മേന്മ അറിയണമെങ്കില്‍ അവരിലെ ഇച്ഛാശക്തി, ജ്ഞാനം, ബുദ്ധി, ആരോഗ്യം, സല്‍കര്‍മ്മങ്ങളുടെ തോത് എന്നിവയെ അപഗ്രഥിക്കണം. ജീവശക്തിയുടെ ദൌര്‍ബല്യം തിരിച്ചറിയാന്‍ മനസ്സ്, ശരീരം എന്നിവയിലെ മലങ്ങളേയും പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളേയും വിലയിരുത്തണം.

ഒരാളെ വിത്യസ്തനായി കാണാന്‍ കഴിയുന്നത്‌ സൂക്ഷ്മബോധങ്ങളെയും ജീവശക്തിയെയും ധരിച്ച മനസ്സ്, ശരീരം, വസ്ത്രം, ആഭരണം, സാഹചര്യം എന്നിവയിലൂടെയാണ്. ഇത്തരം ബാഹ്യഘടകങ്ങളില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയാല്‍, പരിഷ്ക്കരിച്ചാല്‍, അവയെ ശുദ്ധമാക്കിയാല്‍; മനസ്സ്, ദേഹം എന്നിവയെ ആരോഗ്യത്തോടെ നിലനിര്‍ത്തി സംയോജിപ്പിച്ചാല്‍, ജീവശക്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആന്തരികമനസ്സില്‍ സന്തോഷം അനുഭവിക്കാനാകും.

ജീവശക്തി പഞ്ചഭൂതാന്മകമാണ്. ആകാശം, വായു, അഗ്നി എന്നീ ഭൂതങ്ങള്‍ കൂടുതലായി അടങ്ങിയ ദ്രവ്യങ്ങള്‍ക്ക് ജീവശക്തിയെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും എന്നൊരു സങ്കല്‍പ്പം ഉണ്ട്. ജലം, ഭൂമി എന്നീ ഭൂതങ്ങള്‍  കൂടുതല്‍ അടങ്ങിയ ദ്രവ്യങ്ങള്‍ മനസ്സിനെയും ജീവശക്തിയെയും പോഷിപ്പിക്കും. ആകാശഭൂതം കൂടുതലുള്ള കയ്പ്പ് ഇനങ്ങളോടൊപ്പം ഭൂമിഭൂതം കൂടുതലുള്ള ഇനങ്ങള്‍ കഴിച്ചാല്‍ ജീവശക്തിയെ സ്വാധീനിക്കാനുള്ള ശേഷികള്‍ കുറയും.

ജീവശക്തി മെച്ചപ്പെട്ടുകിട്ടാന്‍ ആരോഗ്യനിയമങ്ങള്‍ പാലിക്കണം. ആഹാരം, വ്യായാമം, ഉറക്കം, ശുചിത്വം, ഇന്ദ്രിയനിയന്ത്രണം എന്നിവയിലെ ചിട്ടകള്‍ പാലിച്ച് ധാതുക്കളേയും ദേഹദ്രാവകങ്ങളേയും സൌമ്യതയില്‍ ക്രമീകരിക്കണം.

ശരീരത്തിനും മനസ്സിനും ജീവശക്തിക്കും ചൈതന്യം നല്‍കുന്ന ഘടകങ്ങളെയാണ് ആഹാരം എന്നുപറയുന്നത്. ഓരോ പ്രായത്തിനും  വേണ്ടതായ ധാതുക്കള്‍, ബലങ്ങള്‍ എന്നിവ രൂപപ്പെടാന്‍ ഉതകുന്ന ആഹാരങ്ങള്‍ നിത്യവും കഴിക്കണം. കൌമാരത്തിലും യൗവ്വനത്തിലും വേണ്ടതായ അധികതോതിലുള്ള ഊര്‍ജ്ജാവശ്യം പരിഹരിക്കുന്നതിന് നവധാന്യങ്ങളെ പ്രയോജനപ്പെടുത്തണം. ആഹാരദ്രവ്യങ്ങളില്‍ കലോറി മൂല്യം കൂടുതലുള്ളത് കൊഴുപ്പിന് ആണ്. മറ്റു ആഹാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പില്‍ നിന്ന് ഊര്‍ജ്ജം വേര്‍പ്പെട്ടുകിട്ടാന്‍ സാരാംഗ്നികളെ അധികം നിരക്കില്‍ ചിലവഴിക്കേണ്ടതായി വരും. അധികം വെന്തതും പഴകിയതുമായ ആഹാരങ്ങളില്‍‍ പോഷകമൂല്യങ്ങള്‍ കുറവാണ്.

അറിവും ആഹാരമാണ്. ജീവശക്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന സ്വതന്ത്രവും സൂക്ഷ്മവുമായ അറിവാണ് ബ്രഹ്മബോധാംശം. ജീവശക്തിയോട്‌ ചേര്‍ന്ന് നിലകൊള്ളുന്ന ആന്തരികമനസ്സ്  ബ്രഹ്മബോധാംശവുമായി ആഴത്തില്‍ ചേരാന്‍ ഇടവരുമ്പോഴാണ് വിവേകവും ഇച്ഛാശക്തിയും സല്‍വിചാരങ്ങളും സജീവമാകുന്നത്. പാപം ചെയ്യാതിരിക്കാന്‍, ബ്രഹ്മാനന്ദം അനുഭവിക്കാന്‍, ഇത്തരം ഒരു സംയോഗം വേണ്ടതുണ്ട്.

സസ്യങ്ങളില്‍ മനുഷ്യന് ഉതകുന്ന പോഷകഘടകങ്ങളും സൂക്ഷ്മബലങ്ങളും അറിവും അടങ്ങിയിട്ടുണ്ട്. അതിനാലാണ് അവയെ ആഹാരമായി ഉപയോഗിച്ചുപോരുന്നത്. ലോഹങ്ങളിലും കല്ലിലും മണ്ണിലും കുറഞ്ഞ തോതില്‍ അറിവ് നിലകൊള്ളുന്നുണ്ട്. കല്ലും മണ്ണും പറ്റുമെങ്കില്‍ സംസ്ക്കരിച്ച് ആഹാരമായി ഉപയോഗിക്കാം. അറിവ് കൂടുതലുള്ള ലോഹവും കുറഞ്ഞ ലോഹവും ഉണ്ട്. ലോഹത്തില്‍ നിന്ന് അറിവ് വേഗത്തില്‍ വേര്‍പെടുകയില്ല. അറിവ് സ്വര്‍ണ്ണത്തില്‍ താരതമ്യേനെ കൂടുതലും അലുമിനിയത്തില്‍ കുറവും നിലകൊള്ളുന്നു എന്നാണ് അനുമാനം. സ്വര്‍ണ്ണം ഉഷ്ണവും അലുമിനിയം ശീതവും ആണ്. ആല്‍ഫാല്‍ഫ, നീലമുന്തിരി, തുളസി എന്നിവയില്‍ കൊളോയിഡ്‌ രൂപത്തില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ട്. ലോഹങ്ങള്‍, ഖനിജങ്ങള്‍‍ എന്നിവയെ പഞ്ചഭൂതസങ്കല്‍പ്പങ്ങളെ ആധാരമാക്കി പൂര്‍വ്വികര്‍ തരംതിരിച്ചുനോക്കിയിരുന്നു. 


ആകാശം
സിങ്ക്, ഗന്ധകം, സോഡിയം.
 
വായു
ഇരുമ്പ്, ആര്‍സെനിക്.

അഗ്നി
രസം, ഗന്ധകം, സ്വര്‍ണ്ണം, ചെമ്പ്. 
 
ജലം
ഈയം, രസം.

ഭൂമി
അലുമിനിയം, കാല്‍സ്യം.



ജീവശക്തി സജീവമായാല്‍ രോഗാണുക്കള്‍ക്ക് എതിരെയുള്ള പ്രതിരോധബലം, സമാനമരുന്നുകളോടുള്ള ശരീരത്തിന്‍റെ ഇണക്കം എന്നിവ വര്‍ദ്ധിക്കും. ദോഷങ്ങളുടെ ബലം കുറയും. വാശി, കോപം, പിരിമുറുക്കം, പേശിപിടുത്തം, വേദന എന്നി ഇല്ലാതാകും. സ്വസ്ഥത, ലാഘവത്വം എന്നിവ അനുഭവപ്പെട്ടുകിട്ടും.

മനസ്സ്, ശരീരം എന്നിവയെ വെവ്വേറെയായും സമഗ്രമായും രോഗം ബാധിക്കും. ഈ രണ്ട് ഘടകങ്ങള്‍ ഉള്ളിടത്തോളം കാലം രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടും. ലക്ഷണങ്ങള്‍ ഉള്ളിടത്തോളം കാലം പരിഹാരവും ഉണ്ട്. ചികിത്സയുടെ ആദ്യഘട്ടം രോഗലക്ഷണങ്ങളുടെ നിര്‍മാര്‍ജ്ജനമാണ്. അതോടൊപ്പം രോഗകാരണമായ മലത്തെയും വിഷത്തെയും ശോധിപ്പിക്കുകയോ നിര്‍വ്വീര്യമാക്കുകയോ ചെയ്യണം. ജീവശക്തിയെ ക്ഷീണിപ്പിക്കുന്ന ദോഷശക്തി വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിനെയും നിര്‍വ്വീര്യമാക്കണം.

രോഗകാരണമായ മലത്തേയും ലഘുവിഷത്തെയും ദോഷശക്തിയേയും മറ്റൊരു സമാനദ്രവ്യത്തിന്‍റെ സഹായത്താല്‍‍ ഉന്‍മൂലനം ചെയ്ത് ജീവശക്തിയെ സ്വതന്ത്രമാക്കി സുഖാവസ്ഥ വരുത്താം എന്ന ആശയത്തെ സജീവമാക്കിയത് ജര്‍മ്മന്‍ക്കാരനായ സാമുവല്‍ ഹാനിമാന്‍ ആണ്.

No comments:

Post a Comment